കായികമേളയിലെ പ്രതിഷേധം : നാവാമുകുന്ദ ,മാർ ബേസിൽ സ്കൂളുകൾക്ക് വിലക്ക്
തിരുവനന്തപുരം : എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ പ്രതിഷേധിച്ച രണ്ട് സ്കൂളുകൾക്ക് വിലക്കുമായി സർക്കാർ. തിരുനാവായ നാവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിനെയും ,കോതമംഗലം മാർബേസിൽ ഹയർസെക്കൻഡറി സ്കൂളിനെയും അടുത്ത കായികമേളയിൽ നിന്ന് വിലക്കി .വിദ്യാർത്ഥികളെ ഇറക്കി പ്രതിഷേധിച്ചതിനെ തുടർന്നാണ് നടപടി.
നാവാ മുകുന്ദ സ്കൂളിലെ മൂന്ന് അധ്യാപകർക്കും മാർ ബേസിലെ .രണ്ട് അധ്യാപകർക്കുമെതിരെ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിനെ കായികമേളയിൽ റണ്ണറാപ്പാക്കിയതിനെതിരെയായിരുന്നു കായികമേളയിൽ രണ്ടു സ്കൂളുകളും വിദ്യാർഥികളെ ഇറക്കി പ്രതിഷേധിച്ചത്. സംഭവത്തിന് പിന്നാലെ അന്വേഷണത്തിന് സമിതിയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നടപടി.
സ്കൂൾ കായികമേള സംഘർഷത്തിൽ അധ്യാപകർക്കെതിരെ നടപടിക്കും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സംസ്ഥാന സ്കൂൾ കായികമേളയിൽ പലതവണ ചാമ്പ്യന്മാരായ ടീമാണ് കോതമംഗലം മാർ ബേസിൽ സ്കൂൾ. കല കായികമേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകളെ വിലക്കുമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി .
പ്രതിഷേധങ്ങൾ ഒഴിവാക്കാനും സമയക്രമം പാലിക്കാനും വിപുലമായ ഒരുക്കമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയിരിക്കുന്നത് . സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ എല്ലാ വേദികളിലും 9 .30ന് തന്നെ മത്സരങ്ങൾ ആരംഭിക്കും. ഇ - അപ്പീലുകൾ വരുന്നതോടെ സമയക്രമത്തിൽ ചില മാറ്റങ്ങളുണ്ടാകും . ഫസ്റ്റ് കാളും സെക്കൻഡ് കാളും തേർഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണയിലാണ് .