പോള്‍വാള്‍ട്ട് പോരാട്ടത്തില്‍ 'സ്വർണപക്ഷി'യായി അമല്‍ചിത്ര
കൊച്ചി: ആവേശം നിറഞ്ഞുപൊങ്ങിയ പോള്‍വാള്‍ട്ട് പോരാട്ടത്തില്‍ 'സ്വർണപക്ഷി'യായി അമല്‍ചിത്ര പറന്നിറങ്ങിയപ്പോള്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാള്‍ സമ്മാനമായിരുന്നു അവളെ കാത്തിരുന്നത്.പിറന്നാള്‍ ദിനത്തില്‍ മിന്നുംപ്രകടനം കാഴ്ചവെച്ച് മകള്‍ സ്വർണം നേടിയതോടെ ട്രാക്കിനുപുറത്ത് മത്സരം കണ്‍ചിമ്മാതെ നോക്കിനിന്ന ഒരച്ഛന്റെ സന്തോഷം മഹാരാജാസ് സ്റ്റേഡിയമാകെ 'പരന്നോടി'.
ബാരിക്കേഡുകളെല്ലാം മറികടന്ന് ട്രാക്കിലെത്തിയ അച്ഛൻ പൊന്നുമോള്‍ക്ക് നല്‍കിയ ആ സ്വർണമുത്തം അവളെ സന്തോഷ കണ്ണീരിലാഴ്ത്തി. പിന്നാലെ പിശീലകരും അച്ഛനും ട്രാക്കില്‍വെച്ച് തന്നെ മകളുടെ പേരെഴുതിയ കേക്ക് മുറിച്ചു. ഈ സമയം പുറത്ത് കൂടി നിന്ന അവളുടെ കൂട്ടുക്കാരും മറ്റു അധ്യാപകരും തുരുതുരാ ആശംസകള്‍ നേർന്ന് ആഘോഷം 'പ്രകമ്ബനമാക്കി'. സന്തോഷം നിറഞ്ഞു കവിഞ്ഞ ആ സുന്ദരട്രാക്കില്‍ തനിക്ക് ഇതിലപ്പുറം വലിയ സമ്മാനം കിട്ടാനില്ലെന്ന് അവള്‍ പറഞ്ഞു. മകളുടെ നേട്ടത്തില്‍ അഭിമാനം വാനോളം മുട്ടിയ അച്ഛൻ സുധീഷിന് എന്തുപറയണമെന്നറിയില്ലായിരുന്നു.
താനൊരു ആംബുലൻസ് ഡ്രൈവാറാണെന്നും തിരക്കിനിടയിലും സമയം കണ്ടെത്തി തന്റെ മകളുടെ നേട്ടത്തിന് സാക്ഷിയാവാൻ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും കെ.പി സുധീഷ് പറഞ്ഞു. കടകശ്ശേരി ഐഡിയല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് തൃശൂർ താണിക്കുടം സ്വദേശിയ അമല്‍ ചിത്ര.
കോച്ച് കെ.പി അഖിലിന്റെ ചിട്ടയായ പരിശീലനവും ട്രാക്കിനു പുറത്ത് ഒരോ അവസരത്തിനു മുമ്ബും അദ്ദേഹം നല്‍കിയ പ്രചോദനം ഉള്‍കൊണ്ടായിരുന്നു അവള്‍ മാനം നോക്കി കുതിച്ചത്. ഒരുവേള വെള്ളി നേടിയ മാർബേസില്‍ താരത്തിന്റെ പിന്നിലാവുമെന്ന് തോന്നിച്ചെങ്കിലും 2.90 മീറ്റർ ഉയരംതാണ്ടി ശക്തമായ തിരിച്ചുവരവാണ് അമല്‍ നടത്തിയത്. 2.50 മീറ്ററായിരുന്നു ഇതുവരെയുള്ള അമല്‍ ചിത്രയുടെ മികച്ച ഉയരം. കായികമേള ചരിത്രത്തില്‍ പോള്‍വോള്‍ട്ടില്‍ മലപ്പുറത്തിന്‍റെ ആദ്യസ്വർണമെന്ന അപൂർവനേട്ടവും അമല്‍ചിത്രക്കൊപ്പം രേഖപ്പെടുത്തും.